ന്യൂഡൽഹി: നിലവിലെ സാന്പത്തികപ്രതിസന്ധിക്കു പ്രാഥമിക കാരണം ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണെന്ന കേന്ദ്രത്തിന്റെ വാദം തള്ളി കോണ്ഗ്രസ്.
കഴിഞ്ഞ 12 വർഷത്തിനിടെ പെട്രോൾ വില 38 ശതമാനവും ഡീസൽ വില 62 ശതമാനവും വർധിച്ചുവെന്നും ഇന്ത്യൻ സന്പദ്വ്യവസ്ഥ വർഷങ്ങളായി സമ്മർദത്തിലായിരുന്നുവെന്നും എഐസിസി മാധ്യമവിഭാഗം തലവൻ പവൻ ഖേര കുറ്റപ്പെടുത്തി.
നിലവിലുള്ള അന്താരാഷ്ട്ര സംഘർഷങ്ങളെ സാന്പത്തിക പ്രതിസന്ധിക്കു കാരണമായി ചിത്രീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്.
എന്നാൽ ഇന്ധനവില ആഭ്യന്തരമായി ഇതിനോടകം വർധിച്ചതിനു കാരണം ഏതു യുദ്ധമോ അന്താരാഷ്ട്ര പ്രതിസന്ധിയോ ആയിരുന്നു- കോണ്ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പവൻ ഖേര ചോദിച്ചു.
മുൻ യുപിഎ സർക്കാരിന്റെ കാലയളവിൽ ഒരു ബാരലിന് 100 യുഎസ് ഡോളറിൽ കൂടുതലായിരുന്നു അസംസ്കൃത എണ്ണയുടെ വിലയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 70 രൂപ കവിഞ്ഞിരുന്നില്ല. എന്നാൽ, നിലവിലെ സർക്കാരിനു കീഴിൽ അസംസ്കൃത എണ്ണയുടെ വില ഒരു ബാരലിന് 50 യുഎസ് ഡോളർ മാത്രമായിരുന്നപ്പോഴും ഇന്ധനവില ലിറ്ററിന് 100 രൂപയ്ക്ക് അടുത്തായിരുന്നു.
കഴിഞ്ഞ 12 വർഷത്തിനിടെ പെട്രോളിയം ഉത്പന്നങ്ങളിൽനിന്നുള്ള നികുതികളിലൂടെയും എക്സൈസ് തീരുവകളിലൂടെയും കേന്ദ്രം ഏകദേശം 43 ലക്ഷം കോടി രൂപ സമാഹരിച്ചു. ഇന്ധനവിലയിലെ സമീപകാല വർധനവ് മണിക്കൂറുകൾക്കുള്ളിൽ 12,400 കോടി രൂപ നേടാൻ എണ്ണക്കന്പനികളെ സഹായിച്ചു.
ജനങ്ങളോട് ചെലവുചുരുക്കാൻ ആവശ്യപ്പെട്ടു പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുന്നതിനെയും പവൻ ഖേര വിമർശിച്ചു. നിങ്ങൾ ജനങ്ങൾക്ക് ഒരുദാഹരണമാകണമെന്നും നിങ്ങൾ മാറാതെ ജനങ്ങളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.